ഞങ്ങള്‍ വിശ്വസിക്കുന്ന സത്യം

സാക് പുന്നൻ

നമ്മോടും നാം പഠിപ്പിക്കുന്ന കാര്യങ്ങളോടും വളരെ ശ്രദ്ധ കാണിക്കണമെന്നാണ് ദൈവവചനം നമ്മോടു കല്പ്പിക്കുന്നത്. അങ്ങനെ മാത്രമേ നമുക്കും, നാം ആരോടാണോ പ്രസംഗിക്കുന്നത് അവർക്കും രക്ഷ ഉറപ്പാക്കുവാന് കഴിയുകയുള്ളൂ.(1Tim. 4:16) നമ്മുടെ ജീവിതവും നമ്മുടെ ഉപദേശവും നമ്മുടെ ക്രിസ്തീയ ജീവിതത്തിനു സ്ഥിരത നല്കുന്ന രണ്ടു കാലുകൾ പോലെയാണ്. പൊതുവേ പറഞ്ഞാൽ ഇന്ന് ക്രൈസ്തവ ലോകത്ത്, മിക്ക വിശ്വാസികളും ഇതിൽ ഏതെങ്കിലും ഒരു കാലിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്നതായി കാണാം. ഉപദേശം സംബന്ധിച്ച കാര്യത്തിലേക്ക് വരുമ്പോൾ നമ്മോട് കല്പ്പിച്ചിരിക്കുന്നത് “ദൈവവചന സത്യത്തെ സൂക്ഷ്മമായി കൈകാര്യം ചെയ്യുക” എന്നാണ് (2Tim. 2:15). പലരും ദൈവവചനം പഠിക്കുന്നതിനു വേണ്ട ശ്രദ്ധ കൊടുക്കാത്തതിനാൽ അവർക്ക് ഉപദേശങ്ങൾ സന്തുലിതമായി മനസ്സിലാക്കുവാൻ കഴിയുന്നില്ല.

ദൈവിക സത്യങ്ങൾ മനുഷ്യ ശരീരം പോലെയാണ്. ഓരോ ഭാഗം കൃത്യമായ അളവിൽ ഇരുന്നാൽ മാത്രമേ തികവുള്ളതായി തീരൂ. ദൈവവചന സത്യങ്ങളെല്ലാം ഒരുപോലെ പ്രാധാന്യമുള്ളതല്ല. ഒരു ഉദാഹരണം പറയട്ടെ. അന്യഭാഷയിൽ സംസാരിക്കുക എന്നത് സഹവിശ്വാസികളെ സ്നേഹിക്കുന്നതുപോലെ പ്രാധാന്യമുള്ള കാര്യമല്ല. ഏതെങ്കിലും ഒരു കാര്യത്തിനു മറ്റൊന്നിനേക്കാൾ പ്രാധാന്യം കൊടുത്താൽ അത് നമ്മുടെ ശരീരത്തിലെ കണ്ണോ, ചെവിയോ അസാധാരണമാം വിധം വളർന്നാൽ ഉണ്ടാകുന്നതുപോലെ വികൃതമായിരിക്കും. മാത്രമല്ല അങ്ങനെ പ്രത്യേക ഊന്നൽ ചിലതിനു നല്കുമ്പോൾ നമ്മുടെ വിശ്വാസം മതനിന്ദയാവുകയാണ്. അതിനാൽ ദൈവിക സത്യങ്ങൾ വളരെ കൃത്യതയോടെ കൈകാര്യം ചെയ്യണമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ദൈവവചനത്തിൽ (വേദപുസ്തകത്തിലെ 66 പുസ്തകങ്ങൾ എല്ലാം കൂടി) കാണുന്ന എല്ലാ സത്യങ്ങളും അതുപോലെ ഞങ്ങൾ വിശ്വസിക്കുന്നു എന്ന് പറയാൻ കഴിഞ്ഞിരുന്നുവെങ്കിൽ കാര്യങ്ങൾ എളുപ്പമായിരുന്നു. അത് സത്യമാണ്. എന്നാൽ തന്ത്രശാലിയായ സാത്താനും അവന്റെ സഹായികളും ചേർന്ന് ദൈവവചനത്തെ കോട്ടികളയുകയും വികലമാക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ വേദപുസ്തകം എന്താണ് പഠിപ്പിക്കുന്നതെന്ന് കൃത്യമായി വിശദീകരിക്കേണ്ടത് ഒരു ആവശ്യമായിരിക്കുന്നു.

ദൈവവചനം പരിശുദ്ധാത്മാവിനാലുള്ള വെളിപ്പാടിനാൽ ആണ് മനസ്സിലാകുന്നത്. അല്ലാതെ കണക്കും ശാസ്ത്രവും മനസ്സിലാകുന്നതുപോലെ ബുദ്ധിപരമായ പഠനത്തിലൂടെ അതിനു കഴിയുകയില്ല. ഈ വെളിപ്പാട് ശിശുക്കൾക്ക് (താഴ്മയുള്ളവർക്ക്) ആണ് നല്കിയിരിക്കുന്നത്. അല്ലാതെ ബുദ്ധിമാന്മാരായ നിഗളികൾക്കല്ല. (Mat. 11:25) അതുകൊണ്ടാണ് യേശുവിന്റെ കാലഘട്ടത്തിലെ വേദപുസ്തക പണ്ഡിതന്മാർക്ക് യേശുവിന്റെ പഠിപ്പിക്കലുകൾ മനസ്സിലാകാതിരുന്നത്. അതേ കാരണത്താൽ ഇന്നുള്ള പല വേദപുസ്തക പണ്ഡിതന്മാരും അവരുടെ അവസ്ഥയിൽ തന്നെയാണ്. അതേ സമയം തന്നെ നമ്മുടെ മനസ്സിനെ ഉപയോഗിക്കുകയും വേണം “ചിന്തയിലോ മുതിർന്നവർ ആയിരിക്കുക”(1Cor. 14:20). അതിനാൽ പരിശുദ്ധാത്മാവിനു സമ്പൂർണമായി വിധേയപ്പെട്ട ഒരു മനസ്സിന് മാത്രമേ ദൈവവചനം ശരിയായി മനസ്സിലാക്കാന് സാധിക്കൂ. തന്റെ മക്കൾ എല്ലാ തരത്തിലും സ്വതന്ത്രർ ആയിരിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. എന്നാൽ പല വിശ്വാസികളും പലവിധ പാപ സ്വഭാവങ്ങൾക്കും മാനുഷീക പാരമ്പര്യങ്ങൾക്കും അടിമകളായിരിക്കുന്നു. അവർ ദൈവവചനം വളരെ അശ്രദ്ധയോടെ വായിക്കുന്നു എന്നതാണ് ഇതിനുകാരണം. എത്ര ശുഷ്കാന്തിയോടെ നാം ദൈവവചനം മനസ്സിലാക്കുന്നുവോ അത്രയും അധികം വചന സത്യങ്ങൾ നമ്മെ ജീവിതത്തിന്റെ എല്ലാ മേഘലയിൽനിന്നും സ്വതന്ത്രരാക്കും (John 8:32) കാണുക.

പല വിശ്വാസികളും അവരുടെ പണം മുടക്കുന്ന കാര്യത്തിൽ ശ്രദ്ധയുള്ളവരാണ്. എന്നാൽ വചനം പഠിക്കുന്ന കാര്യത്തിൽ വളരെ അലസ്സരാണവർ. ദൈവവചനത്തെക്കാൾ അവർ പണത്തെ കൂടുതൽ വില മതിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്. അത്തരം വിശ്വാസികൾ ദൈവവചനം മനസ്സിലാക്കുന്നതിൽ തെറ്റിപ്പോകുമെന്നതിൽ സംശയമില്ല. എല്ലാ ദൈവവചനവും നമ്മെ തികവുള്ളവരാക്കുവാൻ വേണ്ടിയുള്ളതാണെന്ന് നമ്മോട് പറയുന്നുണ്ട് (2Tim. 3:16-17). തികഞ്ഞ ക്രിസ്തീയത ആഗ്രഹിക്കാത്തവർ ദൈവവചനം ശരിയായി മനസ്സിലാക്കുന്നതിനു താല്പര്യം കാണിക്കുന്നില്ല എന്നും അതുകൊണ്ട് നമുക്ക് പറയാം (John 7:17) കാണുക. “യഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. (Pro. 1:7)” തന്നെ ഭയപ്പെടുന്നവർക്കാണ് ദൈവം തന്റെ രഹസ്യങ്ങളെ വെളിപ്പെടുത്തി കൊടുക്കുന്നത് (Psa. 25:14).

ദൈവത്തെക്കുറിച്ചുള്ള സത്യം
ദൈവം ഏകനെന്നും ഈ ഏക ദൈവത്തിൽ മൂന്നു ആളത്തങ്ങൾ അടങ്ങിയിരിക്കുന്നുവെന്നും ബൈബിൾ പഠിപ്പിക്കുന്നു.

സംഖ്യയെന്നതു് ഭൗതികലോകത്തെ സംബന്ധിക്കുന്നതാകയാലും ദൈവം ആത്മാവായതിനാലും ഒരു ചെറിയ പാത്രത്തിന് സമുദ്രത്തിലെ വെള്ളത്തെ ഉള്ക്കൊള്ളാൻ കഴിയാത്തതുപോലെ നമ്മുടെ പരിമിതമായ മനസ്സിനു് ഈ സത്യം പൂർണ്ണമായി ഗ്രഹിപ്പാൻ സാധ്യമല്ല.

ഒരു നായക്ക് ഗുണനക്രിയ മനസ്സിലാക്കുവാൻ സാധ്യമല്ല – ഉദാഹരണത്തിന് എങ്ങനെയാണ് മൂന്ന് ഒന്നുകളെ തമ്മിൽ ഗുണിച്ചാലും ഒന്നു തന്നെ ലഭിക്കുന്നത് എന്ന കാര്യം. അതുപോലെ തന്നെ എങ്ങനെയാണ് ദൈവം മൂന്ന് വ്യക്തികളായും അതേസമയം ഒരു ദൈവമായും ഇരിക്കുന്നതെന്നും നമുക്ക് മനസ്സിലാക്കുവാന് സാധ്യമല്ല. ഒരു നായക്ക് മറ്റൊരു നായയെ മാത്രമേ മനസ്സിലാക്കുവാന് സാധിക്കുകയുള്ളു, മനുഷ്യനെ പൂർണ്ണമായും മനസ്സിലാക്കുവാന് സാധ്യമല്ല. അതുപോലെതന്നെ നമ്മുടെ മാനുഷികബുദ്ധികൊണ്ട് പൂർണ്ണമായി മനസ്സിലാക്കുവാനും വിശദീകരിക്കുവാനും കഴിയുന്ന ഒരു ദൈവം നമ്മെപ്പോലെ ഒരു മനുഷ്യന് മാത്രമേ ആയിരിക്കുകയുള്ളു. ബൈബിളിലെ ദൈവം നമ്മുടെ ബുദ്ധിയെ ബുദ്ധിക്ക് അതീതനാണ് എന്നതു തന്നെ അതാണ് ശരിയായ സത്യം എന്നതിന്റെ വ്യക്തമായ തെളിവാണ്

ത്രിത്വത്തിന്റെ ഈ സത്യം ബൈബിളിലെ ആദ്യത്തെ വാക്യം മുതൽത്തന്നെ വ്യക്തമായിരിക്കുന്നു. Gen. 1:1 ല് ദൈവം എന്ന അർത്ഥത്തിൽ പ്രയോഗിച്ചിട്ടുള്ള ‘ഏലോഹിം’ എന്ന എബ്രായപദം ഒരു ബഹുവചനനാമമാണു്. Gen. 1:26 ല് ‘നാം’, ‘നമ്മുടെ’ എന്നീ പദങ്ങള് പ്രയോഗിച്ചിട്ടുള്ളിടത്തും ഈ സത്യം നാം കാണുന്നു. പുതിയനിയമത്തിൽ ഈ ദൈവികസത്യം കൂടുതൽ പൂർണ്ണമായി പ്രകാശിക്കുന്നു. യേശുവിന്റെ സ്നാനം വിവരിക്കുന്ന ഭാഗത്തു പിതാവു് (സ്വര്ഗ്ഗത്തിൽ നിന്നുള്ള ശബ്ദം), പുത്രൻ (യേശുക്രിസ്തു), പരിശുദ്ധാത്മാവു് (പ്രാവിന്റെ രൂപത്തിൽ) എന്നീ മൂവരും സന്നിഹിതരാണല്ലോ.

യേശുക്രിസ്തു തന്നെയാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും എന്നുപറയുന്നവർക്ക് എങ്ങനെയാണ് അങ്ങ് സ്വന്തഹിതം വെടിഞ്ഞ് പിതാവിന്റെ ഹിതം ഈ ഭൂമിയിൽ ചെയ്തതെന്ന് വിശദീകരിക്കാൻ കഴിയുന്നില്ല (John 6.38). ദൈവം ഏക വ്യക്തിത്വം മാത്രമാണ് എന്ന് വിശ്വസിച്ചുകൊണ്ട് യേശുവിന്റെ നാമത്തിൽ മാത്രം സ്നാനപ്പെടുത്തുന്നവർ യേശു മനുഷ്യനായി ഭൂമിയിൽ വന്നു എന്ന സത്യത്തെ നിരാകരിക്കുകയാണ് ചെയ്യുന്നത്.

ശരിയായ ഉപദേശം കൈക്കൊള്ളുന്നവർക്ക് പിതാവും പുത്രനും ഉണ്ടെന്നും, പിതാവിനെയോ പുത്രനെയോ നിഷേധിക്കുന്നവർക്ക് അന്തിക്രിസ്തുവിന്റെ ആത്മാവാണുള്ളതെന്നും ദൈവവചനം പറയുന്നു. (2John 9, 1John 2.22)

ക്രിസ്തീയ സ്നാനത്തിലും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കണമെന്നു കർത്താവു് വ്യക്തമായി കല്പിച്ചിരിക്കുന്നു. പുത്രൻ കര്ത്താവായ യേശുക്രിസ്തുവാണെന്നു് Acts. 2:38 വ്യക്തമാക്കുകയും ചെയ്യുന്നു.

ക്രിസ്തുവിനെക്കുറിച്ചുള്ള സത്യം
യേശുക്രിസ്തു നിത്യത മുതൽ തന്നെ ദൈവമാണെന്നും പിതാവിനോടു സമത്വമുള്ളവനാണെന്നും ലോകത്തിലേക്കു വന്നപ്പോൾ അവിടുന്നു് ആ സമത്വം സ്വയം വെടിഞ്ഞുവെന്നും തിരുവെഴുത്തുകൾ പഠിപ്പിക്കുന്നു. (John 1:1; Phil. 2:6,7)

ഇതു തെളിയിക്കുന്ന ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കുക. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവനാണ് (Jam. 1:13) എന്നാൽ യേശു തന്നെത്തന്നെ പരീക്ഷിക്കപ്പെടുവാൻ അനുവദിച്ചു (Mat. 4:1-10), ദൈവം സകലവും അറിയുന്നു. എന്നാൽ യേശു ഭൂമിയിലായിരുന്ന സമയത്ത് തന്റെ രണ്ടാം വരവിന്റെ സമയം അറിഞ്ഞിരുന്നില്ല, (Mat. 24:36) അതുപോലെ തന്നെ അത്തിമരത്തിൽ ഫലമുണ്ടോ എന്നറിയേണ്ടതിന് അതിന്റെ അടുത്തുവരെ അവിടുത്തേക്ക് പോകേണ്ടതായി വന്നു. (Mat. 21:29) ദൈവം എന്ന നിലക്ക് തനിക്കുള്ള ശക്തി അദ്ദേഹം ഉപയോഗിച്ചിരുന്നുവെങ്കിൽ അകലെനിന്നു തന്നെ അവിടുത്തേക്ക് അത് അറിയൂവാൻ കഴിയുമായിരുന്നു. ദൈവജ്ഞാനം മാറ്റമില്ലാത്തതും അനന്തവുമാണ്. എന്നാൽ “അവൻ ജ്ഞാനത്തിൽ വളർന്നു” എന്ന് കർത്താവായ യേശുവിനെപ്പറ്റി രണ്ടുപ്രാവശ്യം രേഖപ്പെടുത്തിയിരിക്കുന്നു (Luke 2:40,52).

ഈ വചനങ്ങളെല്ലാം യേശു ഭൂമിയിലേക്കുവന്നപ്പോൾ പല “ദൈവത്തിന്റേതായ പല ശക്തി”കളിൽ നിന്നും തന്നെത്തന്നെ ഒഴിച്ചിരിക്കുന്നു എന്നു തെളിയിക്കുന്നു.

യേശു ലോകത്തിലേക്കു വന്നപ്പോൾ ദൈവമെന്ന നിലയിൽ തനിക്കുള്ള പദവികളും വിശേഷാധികാരങ്ങളും പരിത്യജിച്ചുവെങ്കിലും തന്റെ തനിമയിൽ അവിടുന്നു് ദൈവപുത്രൻ തന്നെയായിരുന്നു. ദൈവപുത്രൻ എന്ന സ്ഥിതി ഒഴിവാക്കുക തനിക്കു് അസാധ്യമായിരുന്നു. ഒരു രാജാവു് രാജാവെന്നനിലയിൽ തനിക്കുള്ള അവകാശങ്ങൾ ഉപേക്ഷിച്ചു് ഒരു ചേരിപ്രദേശത്തു് പോയിപ്പാര്ത്തുവെന്നുവരാം. എന്നാൽ അപ്പോഴും അദ്ദേഹം രാജാവുതന്നെ. അതുപോലെയാണു് യേശുവും.

ഭൂമിയിലായിരുന്ന കാലത്തും താൻ ദൈവമായിരുന്നുവെന്നതിന്റെ ഏറ്റവും വ്യക്തമായ തെളിവു് മറ്റുള്ളവരിൽനിന്നും താൻ ആരാധന സ്വീകരിച്ചതായി രേഖപ്പെടുത്തിയിട്ടുള്ള ഏഴു സന്ദര്ഭങ്ങളാണു്. (Mat. 8:2; 9:18; 14:33; 15:25; 20:20; Mark 5:6; John 9:38) ദൈവ ദൂതന്മാരും ദൈവഭക്തരായ മനുഷ്യരും ഒരിക്കലും ആരാധന കൈക്കൊള്ളുന്നില്ല (Acts. 10:25,26; Rev. 22:8,9). എന്നാല് യേശു ഭൂമിയിലായിരുന്നപ്പോഴും ദൈവപുത്രൻ തന്നെയെന്നുള്ള സത്യം പിതാവായ ദൈവം പത്രോസിനു വെളിപ്പെടുത്തിയിരുന്നു (Mat. 16:16,17)

യേശു ലോകത്തിലേക്കു വന്നപ്പോൾ ദൈവമെന്ന നിലയിൽ തനിക്കുണ്ടായിരുന്ന പദവികളും വിശേഷാധികാരങ്ങളും അവിടുന്നു് ഉപേക്ഷിച്ചുവെന്നുള്ളതു വ്യക്തമാണു്. യേശു സകലത്തിലും തന്റെ സഹോദരന്മാരോടു തുല്യനായിത്തീര്ന്നുവെന്നു് Heb. 2:17ല് വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു. ആദാമ്യസന്തതികളോടു തുല്യനായിട്ടല്ല യേശു തീർന്നതു്. അങ്ങനെയെങ്കിൽ മറ്റെല്ലാ മനുഷ്യരെയുംപോലെ ഒരു ‘പഴയ മനുഷ്യൻ’ അവിടുത്തേക്കുണ്ടാകുമായിരുന്നു. (‘പഴയ മനുഷ്യൻ’ എന്നു ബൈബിളിൽ കാണുന്ന പദപ്രയോഗത്തെ നിർഭാഗ്യവശാൽ പലരും ‘പാപസ്വഭാവ’മെന്നു വ്യവഹരിക്കുന്നു.)

യേശുവിന് പാപസ്വഭാവം ഉണ്ടായിരുന്നില്ല, കാരണം അങ്ങേക്ക് മനുഷ്യനായ പിതാവുണ്ടായിരുന്നില്ല. അവിടുന്ന് പരിശുദ്ധാത്മാവിനാൽ ഉല്പാദിതനാകയും അതിനാൽ ഗര്ഭധാരണം മുതല്ത്തന്നെ വിശുദ്ധപ്രജയെന്നറിയപ്പെടുകയും ചെയ്തു (Luke 1:35).

യേശുവിന്റെ ആത്മീയ സഹോദരന്മാർ അവിടുത്തെപ്പോലെ ആത്മാവിനാൽ ജനിച്ചവരും (John 3:5) ദൈവഹിതം ചെയ്യുന്നവരും (Mat. 12:49,50) അങ്ങനെ പഴയ മനുഷ്യനെ നീക്കിക്കളഞ്ഞശേഷം പുതിയ മനുഷ്യനെ ധരിച്ചവരും (Eph. 4:22,24) അത്രേ. എന്നാൽ യേശുവിന്റെ സഹോദരന്മാരായ നമുക്കു് സ്വന്തമായ ഇച്ഛാശക്തിയോടുകൂടിയ ഒരു ജഡം ഉണ്ടു്. സകലത്തിനും നമുക്കു തുല്യനായ യേശുവിനും അപ്രകാരമുള്ള ഒരു ജഡം ഉണ്ടായിരുന്നു. പിതാവിന്റെ ഇഷ്ടം ചെയ്യുവാൻ വേണ്ടി യേശു സ്വന്ത ഇഷ്ടത്തെ വെടിയുന്നതായി താൻ തന്നെ പ്രസ്താവിച്ചിട്ടുണ്ടു് (John 6:38).

നാം ആദാമിന്റെ മക്കളായി ജനിച്ചപ്പോള്‍ത്തന്നെ നാമെല്ലാവരും ഒരു “പഴയ മനുഷ്യനോടു” കൂടെയാണ് ജനിച്ചത്. ജഡത്തിന്റെ ആഗ്രഹങ്ങള്‍ക്ക് (അവയെ ഒരു കൂട്ടം കൊള്ളക്കാരോടുപമിക്കാം) ഹൃദയത്തിന്റെ വാതിൽ തുറന്നുകൊടുക്കുന്ന ഒരു അവിശ്വസ്തനായ ഭൃത്യനോട് നമുക്ക് ഈ “പഴയ മനുഷ്യനെ” ഉപമിക്കാം. നാം വീണ്ടും ജനനം പ്രാപിച്ചപ്പോള്‍ ഈ പഴയ മനുഷ്യനു ദൈവത്താൽ കൊല്ലപ്പെട്ടു (Rom. 6:6). പക്ഷേ നാം പരീക്ഷിപ്പിക്കപ്പെടുന്ന ജഡം ഇപ്പോഴും നമുക്കുണ്ട്.(Jam. 1:14,15), ഇപ്പോള്‍ ജഡത്തിന്റെ ആഗ്രഹങ്ങളെ പ്രതിരോധിക്കുകയും “കൊള്ളക്കാര്ക്കെതിരേ” നമ്മുടെ ഹൃദയത്തിന്റെ വാതിൽ അടക്കുവാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു പുതിയ മനുഷ്യനെ, ഈ പഴയ മനുഷ്യനു പകരം തന്നിരിക്കുന്നു.

യേശു നമ്മേപ്പോലെ തന്നെ സകലത്തിലും പരീക്ഷിക്കപ്പെട്ടു, എന്നാൽ സകലത്തിലും വിജയിക്കുകയും ചെയ്തു (Heb. 4:15), എന്നിരുന്നാലും അങ്ങ് “പാപജഡത്തിൽ” വന്നില്ല, മറിച്ച് “പാപജഡത്തിന്റെ സാദൃശ്യത്തിൽ” മാത്രമായിരുന്നു (Rom. 8:3). നാം വർഷങ്ങളോളം പാപത്തിൽ ജീവിച്ചു. വർഷങ്ങളോളം പാപം ചെയ്ത് നാം സ്വരൂപിച്ച പാപകരമായ ശീലങ്ങള്‍, വീണ്ടും ജനനത്തിന് ശേഷവും നാമറിയാതെതന്നെ നമ്മെ പാപത്തിലേക്ക് നയിക്കുന്നു.

ഉദാഹരണത്തിന്, പണ്ട് നിന്ദാകരമായ വാക്കുകൾ ഉപയോഗിച്ചിരുന്നവർക്ക് ഇപ്പോഴും അത്തരം സാഹചര്യത്തിൽ മനപൂര്വ്വമല്ലാതെ തങ്ങളുടെ വായിലൂടെ അതുപോലൂള്ള വാക്കുകള്‍ വരുന്നതായി കാണാം; എന്നാൽ മാനസാന്തരപ്പെടുന്നതിന് മുൻപുള്ള ദിവസങ്ങളിൽ ഇതുപോലുള്ള നിന്ദാകരമായ വാക്കുകള്‍ ഉപയോഗിക്കാത്തവർക്ക് അറിയാതെപോലും അങ്ങനെയുള്ള വാക്കുകള്‍ വരുന്നതായി കാണുന്നില്ല. അതുപോലെതന്നെ മുൻപ് ധാരാളമായി അശ്ലീല സാഹിത്യം വായിച്ചിരുന്നവർ, അങ്ങനെയുള്ള കാര്യങ്ങളിൽ ഇത്രത്തോളം വ്യാപൃതരാകാതെ ജീവിച്ചവരെക്കാള്‍ കൂടുതലായി ദുഷ്ചിന്തകളാലും സ്വപ്നങ്ങളാലും ബുദ്ധിമുട്ടുന്നു.

യേശു ഒരിക്കലും പാപം ചെയ്തിട്ടില്ല, അറിഞ്ഞുകൊണ്ടോ അറിയാതെയോ അവിടുന്ന് ഒരു പാപവും ചെയ്തില്ല. അറിയാതെ ഒരിക്കലെങ്കിലും പാപം ചെയ്തിരുന്നെങ്കിൽ, അവിടുത്തേക്ക് ആ പാപത്തിന് പാപപരിഹാരം അർപ്പിക്കേണ്ടിവരുമായിരുന്നു (Lev. 4:27,28). അങ്ങനെയെങ്കിൽ അവിടുത്തേക്ക് നമ്മുടെ പാപങ്ങള്‍ക്കായി പൂർണ്ണമായ പരിഹാരമാകുവാൻ സാധിക്കുമായിരുന്നില്ല. അവിടുന്ന് ഒരിക്കലും പാപം ചെയ്തിട്ടില്ല – അറിഞ്ഞുകൊണ്ടോ അറിയാതെയോ.

സഭാചരിത്രത്തിലുടനീളം യേശുവിന്റെ ആളത്വമെന്നത് ഒരു തർക്കവിഷയമായിരുന്നു, അതേക്കുറിച്ച് വേദവിരുദ്ധമായ ഒരുപാട് കാര്യങ്ങള് വിളംബരം ചെയ്യപ്പെട്ടിട്ടൂമുണ്ട്. നമ്മേപ്പോലെതന്നെ പരീക്ഷിക്കപ്പെട്ട ഒരു മനുഷ്യനായി കണക്കാക്കാതെ ചിലർ അവിടുത്തെ ദൈവീകതക്ക് കൂടുതൽ ഊന്നൽ കൊടുത്തിട്ടുണ്ട്. മറ്റുചിലർ അദ്ദേഹത്തിന്റെ ആളത്വത്തിന് കൂടുതൽ ഊന്നൽ കൊടുക്കുകൊണ്ട് അവിടുത്തെ ദൈവീകതെയെ ഇല്ലാതാക്കുന്ന നിലവരെ എത്തിയിട്ടുണ്ട്.

ഈ രണ്ടു വേദവിരുദ്ധങ്ങളുമുപേക്ഷിച്ച് വേദപുസ്തകത്തിൽക്കൂടെയുള്ള ദൈവത്തിന്റെ പൂർണ്ണവെളിപാടിനോടൊപ്പം നിന്ന്, അതു നില്ക്കുന്നിടത്ത് നില്ക്കുക എന്നതാണ് നമ്മൂടെ ഏകരക്ഷാമാർഗ്ഗം, അല്ലെങ്കില് നാം “അതിനെ മറികടന്ന് പോകും” (2John 7,9).

യേശു മനുഷ്യനായി ഭൂമിയിൽ വന്നു എന്നത് ഒരു മര്മ്മമാണ്. വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്നതിനേക്കാള് കൂടുതലായി ആ സത്യം വിശകലനം ചെയ്യാന് ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്. ജിജ്ഞാസയോടെ ദൈവത്തിന്റെ പെട്ടകത്തിലേക്ക് (ക്രിസ്തുവിന്റെ ഒരു മാതൃക) ഒളിഞ്ഞുനോക്കിയ ഇസ്രായേല്യരുടെ പ്രവൃത്തിക്ക് തുല്യം വിഡ്ഢിത്തമായ ഒരു പ്രവൃത്തിയാണ് – അവരെ ദൈവം വധിക്കാന് വരെ അത് കാരണമായി (1Sam. 6:19).

സ്വന്തം ഹിതം നിഷേധിച്ച് പിതാവിന്റെ ഹിതം ചെയ്യുന്നതിനാണ് താന്‍ ഭൂമിയിൽ വന്നതെന്നാണ് യേശു പറഞ്ഞത്, (John 6:38). പിതാവിന്റെ ഹിതത്തിന് എതിരായി മാനുഷികമായ ഒരു ഹിതം യേശുവിനുണ്ടായിരുന്നുവെന്ന് ഇതു കാണിക്കുന്നു (Mat. 26:39). അല്ലെങ്കില് അവിടുത്തേക്ക് സ്വന്തഹിതം വെടിയേണ്ടി വരുമായിരുന്നില്ല.

യേശുവും നമ്മേപ്പോലെ സകലത്തിലും പ്രലോഭിക്കപ്പെട്ടിരുന്നു (Heb. 4:15) പക്ഷേ ഒരു പ്രലോഭനത്തോടും അവിടുന്ന് തന്റെ മനസ്സുകൊണ്ട് യോജിച്ചിരുന്നില്ല. അവിടുന്ന് ഒരിക്കലും പാപം ചെയ്തിട്ടില്ല (Jam. 1:15). കര്ത്താവായ യേശു ഭൂമിയില് ജീവിച്ചിരുന്നപ്പോള് നമുക്ക് നേരിടാനുള്ള സകല പ്രലോഭനങ്ങളും നേരിട്ടു, അതിനെ ജയിക്കുകയും ചെയ്തു.

പാപം ചെയ്യാതെ ഒരു ദിവസം പോലും ജീവിക്കുന്നത് എത്ര വിഷമകരമാണെന്ന് നമുക്കറിയാം! അതിനാല്‍ യേശു ചെയ്ത ഏറ്റവും വലിയ അദ്ഭുതം, സകലത്തിലും നമ്മേപ്പോലെ പരീക്ഷിക്കപ്പെട്ടുവെങ്കിലും പാപം ചെയ്യാതെ 33 വര്ഷത്തിലധികം ജീവിച്ചതാണ് എന്ന് പറയാം. പാപത്തെ അവിടുന്ന് മരണം വരെ ചെറുത്തു. അവിടുന്ന് ജനനം മുതല് (Luke 2:20) മരണം വരെ (Heb. 2:9) പിതാവിൽ നിന്നും കൃപ സ്വീകരിച്ചു, എന്തുകൊണ്ടെന്നാൽ അവിടുന്ന് കണ്ണീരോടും ഉച്ചത്തിലുള്ള കരച്ചിലോടും കൂടെ അതന്വേഷിച്ചു (Heb. 5:7, 12:3,4).

നമ്മുടെ മുന്ഗാമിയെന്ന നിലയില്‍ കുരിശെടുക്കുന്നതിൽ അവിടുത്തെ മാതൃക പിന്തുടരുവാനാണ് യേശു ഇപ്പോള് നമ്മെ വിളിക്കുന്നത് – എല്ലാദിവസവും നമ്മുടെ സ്വന്തഹിതത്തെ മരണത്തിന് ഏല്പിച്ച് കൊടുക്കുന്നതില്‍ -(Luke 9:23)

പാപത്തെ ഗൗരവമായി ചെറുത്തുനില്ക്കാത്തതുകൊണ്ടും, ജയിക്കുവാന് വേണ്ട കൃപ പിതാവിനോട് ചോദിക്കാത്തതുകൊണ്ടുമാണ് നാം പാപത്തില് വീഴുന്നത്. ഇന്ന് യേശുവിനെ അവിടുത്തെ പുറമേയുള്ള ജീവിത്തിന്റെ കാര്യത്തില് അനുഗമിക്കുവാനല്ല നമ്മോടാവശ്യപ്പെട്ടിരിക്കുന്നത് – ഒരു തച്ചനാകുവാനോ അവിവാഹിതനായിക്കഴിയുവാനോ അല്ല – അവിടുത്തെ ശുശ്രൂഷയിലുമല്ല – വെള്ളത്തില് നടക്കുവാനോ – മരിച്ചവരെ ഉയര്ത്തുവാനോ അല്ല – പക്ഷേ പാപത്തെ ജയിക്കുന്നതില് അവിടുന്ന് വിശ്വസ്തനായിരുന്നതുപോലെ ആകുവാനാണ്.

യേശുക്രിസ്തുവിനെ സംബന്ധിച്ചു രണ്ടു കാര്യങ്ങള് ഏറ്റുപറയുവാന് പരിശുദ്ധാത്മാവു് നമ്മെ പ്രേരിപ്പിക്കുന്നു. ഒന്ന് താന് കര്ത്താവു് (Lord) ആണു് എന്ന സത്യം; രണ്ടു്, അവിടുന്നു് ജഡത്തില് വന്നുവെന്ന യാഥാര്ത്ഥ്യം (1Cor. 12:3; 1John 4:2,3). ഈ രണ്ടു് ഏറ്റുപറച്ചിലുകളും തുല്യപ്രധാനങ്ങളെങ്കിലും രണ്ടാമത്തേതു് താരതമ്യേന കൂടുതൽ പ്രധാനമാണു്. എന്തെന്നാല് ഈ കാര്യം ഏറ്റുപറയാതിരുന്നാല് അതു് എതിര്ക്രിസ്തുവിന്റെ ആത്മാവിനെയാണു് കാണിക്കുന്നതു് (2John 7).

മനുഷ്യനായ യേശുക്രിസ്തു (1Tim. 2:5) ഇന്നു് അനേകം സഹോദരന്മാരില് ആദ്യജാതനും (അതായതു് നമ്മുടെ ജ്യേഷ്ഠസഹോദരനും) പിതാവു് നമ്മുടെ സ്വര്ഗ്ഗ സ്ഥപിതാവുമത്രേ (Rom. 8:29; John 20:17; Eph. 1:3; Heb. 2:11).

യേശു ഭൂമിയില് വന്നപ്പോള് അവിടുന്ന് ദൈവമല്ലാതിരുന്നില്ല (John 10:33) അവിടുന്ന് സ്വര്ഗ്ഗത്തിലേക്ക് തിരികെപോയപ്പോള് ദൈവമല്ലാതിരുന്നുമില്ല (1Tim. 2:5).

രക്ഷയെ സംബന്ധിച്ച സത്യം.
ദൈവവചനം രക്ഷയെപ്പറ്റി സംസാരിക്കുമ്പോള് അതിനെ ഭൂതവും (Eph. 2:8) വര്ത്തമാനവും (Phil. 2:12) ഭാവിയുമായി (Rom. 13:11) കാണിക്കുന്നു.

മറ്റൊരു തരത്തില്പ്പറഞ്ഞാല് രക്ഷയ്ക്കു് നീതീകരണം, വിശുദ്ധീകരണം, മഹത്വീകരണം എന്നിങ്ങനെ മൂന്നു ഭാവങ്ങളുണ്ടു്.

ക്രിസ്തുവിന്റെ മരണം, പുനരുത്ഥാനം, സ്വര്ഗ്ഗാരോഹണം എന്നിവയുടെ അടിസ്ഥാനത്തില് നമുക്കു പാപക്ഷമയും ദൈവമുമ്പാകെ നീതിമാന്മാരെന്ന പരിഗണനയും ലഭിക്കുന്നതാണു് നീതീകരണം. ഇതു നമ്മുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിലല്ല (Eph. 2:8,9). എന്തെന്നാല് നമ്മുടെ നീതിപ്രവൃത്തികള്പോലും ദൈവത്തിന്റെ ദൃഷ്ടിയില് കറപുരണ്ട തുണിപോലെയാണു് (Isa. 64:6). നീതീകരണം പ്രാപിക്കുവാനുള്ള വ്യവസ്ഥ മാനസാന്തരവും വിശ്വാസവുമാണു് (Acts 20:21).

യഥാര്ത്ഥ മാനസാന്തരം നമ്മുടെ തെറ്റുകള്ക്കു പരിഹാരം ചെയ്യുവാന് നമ്മെ പ്രേരിപ്പിക്കുന്നതായിരിക്കണം. തെറ്റായ വിധത്തിൽ നാം സ്വന്തമാക്കിയ പണം, വസ്തുവകകള്, നികുതികള് എന്നിവ തിരിയെ കൊടുക്കുക, ആരോടൊക്കെ നാം തെറ്റു ചെയ്തുവോ അവരോടെല്ലാം സാധ്യമായിടത്തോളം ക്ഷമ ചോദിക്കുക എന്നിവയാണു് ഇതിന്റെ സ്വഭാവം (Luke 19:8-9). ദൈവം നമ്മോടു ക്ഷമിക്കുമ്പോള് നമ്മോടു തെറ്റു ചെയ്തവരോടു് അതേവിധത്തില്ത്തന്നെ നാമും ക്ഷമിക്കണമെന്നു് അവിടുന്നു് ആവശ്യപ്പെടുന്നു. അപ്രകാരം നാം ചെയ്യുന്നില്ലെങ്കില് നമുക്കു ലഭിച്ച പാപക്ഷമ ദൈവം പിൻവലിക്കും (Mat. 18:23,35). മാനസാന്തരം, വിശ്വാസം എന്നിവയെ തുടര്ന്നു നാം ജലത്തിൽ മുങ്ങി സ്നാനമേല്ക്കണം. അതിലൂടെ നമ്മുടെ പഴയ മനുഷ്യനെ കുഴിച്ചിടുന്നതായി നാം സാക്ഷീകരിക്കുന്നു (Rom. 6:4,6).

അനന്തരം നമുക്കു പരിശുദ്ധാത്മസ്നാനം പ്രാപിക്കാവുന്നതാണു്. ഇതുമൂലം നമുക്കു നമ്മുടെ ജീവിതം കൊണ്ടും വാക്കുകൊണ്ടും ക്രിസ്തുവിനെ സാക്ഷിക്കുവാനുള്ള ശക്തി ലഭിക്കുന്നു (Acts. 1:8). ജലസ്നാനം നാം അനുസരിക്കേണ്ട ഒരു കല്പനയായിരിക്കെ, പരിശുദ്ധാത്മസ്നാനം നാം പ്രാപിക്കേണ്ട ഒരു വാഗ്ദാനമാണു് (Mat. 3:11; Luke 11:13).

താന് ദൈവപൈതൽ എന്നു പരിശുദ്ധാത്മാവിനാലുള്ള സാക്ഷ്യം പ്രാപിക്കുകയും താന് പരിശുദ്ധാത്മസ്നാനം പ്രാപിച്ചുവെന്നു് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതു് ഓരോ ക്രിസ്തുശിഷ്യന്റെയും ആവശ്യവും പദവിയുമാണു്.

വിശുദ്ധീകരണം എന്നതിനു് പാപത്തിൽ നിന്നും ലോകത്തില് നിന്നും വേര്തിരിക്കപ്പെടുക എന്നാണര്ത്ഥം. വീണ്ടും ജനനത്തോടുകൂടെ ആരംഭിക്കുന്ന ഒരു പ്രവര്ത്തനപദ്ധതിയാണതു് (1Cor. 1:2). ഒരുവന്റെ ലോകജീവിതകാലം മുഴുവന് തുടര്ന്നുകൊണ്ടിരിക്കേണ്ട ഒരു പ്രക്രിയയത്രേ അതു് (1Thes. 5:23,24). പരിശുദ്ധാത്മാവിനാല് നമ്മുടെ ഹൃദയങ്ങളിലും മനസ്സുകളിലും തന്റെ പ്രമാണങ്ങള് എഴുതുന്നതിലൂടെ ദൈവം അതു് ആരംഭിക്കുന്നു. എങ്കിലും ഭയത്തോടും വിറയലോടും കൂടി നമ്മുടെ രക്ഷയ്ക്കായി പ്രവര്ത്തിച്ചുകൊണ്ടു് അതില് നമുക്കുള്ള പങ്കു് നാം നിറവേറ്റണം (Phil. 2:12,13). പരിശുദ്ധാത്മാവു് നല്കുന്ന ശക്തിയുപയോഗിച്ചു് ജഡത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കേണ്ടതു് നാം തന്നെയാണു് (Rom. 8:13). ജഡത്തിലെയും ആത്മാവിലെയും സകല കല്മഷങ്ങളും നീക്കി ദൈവഭയത്തില് വിശുദ്ധിയെ തികയ്ക്കുക എന്നതു് നാം ചെയ്യേണ്ട കാര്യം തന്നെ (2Cor. 7:1).

ഇതു ചെയ്യുവാന് പരിശുദ്ധാത്മാവിനോടു സഹകരിക്കുന്നതില് പൂര്ണ്ണഹൃദയത്തോടെ അടിയന്തിരശ്രദ്ധ പതിപ്പിക്കുന്ന ഒരാളുടെ ജീവിതത്തിൽ വിശുദ്ധീകരണമെന്ന പരിപാടി വേഗത്തിൽ പുരോഗമിക്കും. പരിശുദ്ധാത്മ പ്രേരണയ്ക്കു നേരേ മന്ദത കാട്ടുന്ന ഒരുവന്റെ ജീവിതത്തില് ഈ കാര്യം മന്ദഗതിയിലും മുടക്കംവന്ന അവസ്ഥയിലുമായിരിക്കും.

വിശുദ്ധീകരണത്തിനായി വാഞ്ഛിക്കുന്നതിൽ നമുക്കുള്ള പൂര്ണ്ണജാഗ്രത പരീക്ഷിക്കപ്പെടുന്നതു് പ്രലോഭനങ്ങള് (temptation) നേരിടുന്ന അവസരങ്ങളിലാണു്.

പഴയനിയമത്തിലെപ്പോലെ ബാഹ്യമായ ഒരു നീതി പ്രാപിക്കുകയല്ല, മറിച്ചു് ആന്തരികമായിത്തന്നെ ദൈവികനീതി നമ്മില് നിറവേറ്റുകയാണു് വിശുദ്ധീകരണം (Rom. 8:4) Mat. 5:17-48ൽ യേശു ഊന്നിപ്പറഞ്ഞ വസ്തുത ഇതത്രേ.

ഇതിനാവശ്യമായ കാര്യങ്ങളെ രണ്ടു കല്പനകളായി കര്ത്താവു് സംക്ഷേപിച്ചിട്ടുണ്ടു്. ഒന്നു്, പൂര്ണ്ണ ഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുക; രണ്ടു്, കൂട്ടുകാരനെ നമ്മെപ്പോലെതന്നെ സ്നേഹിക്കുക (Mat. 22:36-40).

ദൈവസ്വഭാവത്തിന്റെ സാരാംശമായ ഈ സ്നേഹ പ്രമാണം നമ്മുടെ ഹൃദയങ്ങളില്ത്തന്നെ എഴുതുവാനാണു് ദൈവം ആഗ്രഹിക്കുന്നതു് (Heb. 8:10; 2Pet. 1:4). ബോധപൂര്വ്വമായ എല്ലാ പാപങ്ങളുടെ മേലുമുള്ള വിജയവും യേശുവിന്റെ എല്ലാ കല്പനകളുടെയും അനുസരണവുമാണു് ഇതിന്റെ ബാഹ്യലക്ഷണം (John 14:15). ശിഷ്യത്വത്തിനു് യേശു വച്ചിട്ടുള്ള വ്യവസ്ഥകള് (Luke 14:26-33) നിറവേറ്റാതെ ഇത്തരമൊരു ജീവിതത്തിലേക്കു പ്രവേശിക്കുക സാധ്യമല്ല. അടിസ്ഥാനപരമായിപ്പറഞ്ഞാൽ സ്വജനങ്ങളെയും സ്വന്തജീവനെത്തന്നെയും വെറുക്കുക, എല്ലാ ഭൗതിക സമ്പത്തുകളെയും വിട്ടുപിരിയുക എന്നിവയാണു് ഈ വ്യവസ്ഥകള്.

നമുക്കു് ആദ്യമായി കടന്നുപോകേണ്ട ഇടുക്കുവാതിൽ ഇതാണു്. ഇതേത്തുടര്ന്നു് ഇടുങ്ങിയ വഴിയിലേക്കും നാം പ്രവേശിക്കുന്നു. വിശുദ്ധീകരണത്തിന്റെ മാര്ഗ്ഗം പിന്തുടരാത്ത ഒരുവന്പോലും, കര്ത്താവിനെ കാണുകയില്ല (Heb. 12:14).ഇപ്പോള് ഈ ലോകത്തിൽ വച്ചുതന്നെ കുറ്റമറ്റ മനസ്സാക്ഷി നമുക്കുണ്ടായാൽ തന്നെയും (Heb. 7:19; 9:9,14) യേശുവിന്റെ വരവിൽ നാം ഒരു മഹത്വശരീരം പ്രാപിക്കുന്നതുവരെയും പാപരഹിതമായ ഒരു പൂര്ണ്ണതയിലെത്തുവാന് നമുക്കു സാധ്യമല്ല (1John 3:2). അപ്പോള് മാത്രമേ യേശുവിനെപ്പോലെയാകുവാന് നമുക്കു സാധിക്കൂ. എന്നാല് ഇപ്പോള് തന്നെ അവിടുന്നു് നടന്നതുപോലെ നാം നടക്കേണ്ടതാണു് (1John 2:6).

നാമെത്രമാത്രം വിശുദ്ധീകരണം പ്രാപിച്ചാലും പാപസാധ്യതയുള്ള ഈ ശരീരത്തിലിരിക്കുന്നിടത്തോളം കാലം അബോധപൂര്വ്വമായ പാപം (unconscious sin) നമ്മിലുണ്ടായിരിക്കും (1John 1:8). എങ്കിലും നാം തികഞ്ഞ ആത്മാര്ത്ഥതയുള്ള വരെങ്കിൽ യേശു നടന്നതുപോലെ നടക്കുവാന് നമുക്കു കഴിയും. എന്നുവച്ചാൽ ബോധപൂര്വ്വമായ പാപം ചെയ്യാതെയും അങ്ങനെ മനസ്സാക്ഷിയാല് കുറ്റം വിധിക്കപ്പെടാതെയും ജീവിക്കുക തന്നെ (1John 2:1; 1Cor. 4:4).

ഇപ്രകാരം നാം നമ്മുടെ രക്ഷയുടെ അന്തിമഘടകമായ മഹത്വീകരണം പ്രാപിക്കുവാനായി ക്രിസ്തുവിന്റെ വരവു കാത്തുകൊണ്ടു് ജീവിക്കുകയാണു് (Phil. 3:21).

സഭയെ സംബന്ധിച്ച സത്യം.
സഭ ക്രിസ്തുവിന്റെ ശരീരമാണു്. അതിന്റെ തല ക്രിസ്തു. അതിന്റെ കേന്ദ്ര സ്ഥാനം (headquarters) മൂന്നാം സ്വര്ഗ്ഗം. അതിനാല് ഈ ഭൂമിയിൽ ഒരു അധ്യക്ഷനും ഒരു കേന്ദ്രസ്ഥാനവുമുള്ള ഒരു സമുദായവിഭാഗവും യേശു പണിതുകൊണ്ടിരിക്കുന്ന സഭയല്ല. ഇത്തരം മനുഷ്യനിര്മ്മിതമായ സംഘടനകളില് വിശ്വാസികളായിച്ചിലര് ഉണ്ടായേക്കാമെങ്കിലും അവയെല്ലാം മനുഷ്യനിര്മ്മിതികള് മാത്രമാണു്.

തന്റെ ശരീരം പണിയുവാനായി ക്രിസ്തു സഭയിൽ അപ്പൊസ്തലന്മാർ, പ്രവാചകന്മാർ, സുവിശേഷകന്മാർ, ഇടയന്മാർ, ഉപദേഷ്ടാക്കന്മാർ എന്നിവരെ നല്കിയിട്ടുണ്ടു് (Eph. 4:11). ഒരു പ്രത്യേക അതിരിനുള്ളിൽ പ്രത്യേകമൊരു ലക്ഷ്യപ്രാപ്തിക്കുവേണ്ടി ദൈവം വിളിച്ചു നിയോഗിച്ചിട്ടുള്ളവരാണു് അപ്പൊസ്തലന്മാർ (2Cor. 10:13). അവര്ക്കാണു് സഭയില് ഒന്നാം സ്ഥാനം (1Cor. 12:28). അതിനാല് തങ്ങളുടെ അതിരിനുള്ളിലുള്ള മറ്റെല്ലാ ദൈവഭൃത്യന്മാര്ക്കും അവര് മൂപ്പന്മാരായിരിക്കുന്നു. ദൈവജനങ്ങളുടെ മറഞ്ഞിരിക്കുന്ന ആവശ്യങ്ങള്ക്കനുസരിച്ചു ദൈവികസത്യങ്ങള് മറനീക്കിക്കാണിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നവരാണു് പ്രവാചകന്മാർ. അക്രൈസ്തവരെ ക്രിസ്തുവിലേക്കു വിളിച്ചടുപ്പിക്കുവാന് വരം ലഭിച്ചവരാണു് സുവിശേഷകന്മാർ. അപ്രകാരം ചെയ്തശേഷം അവര് ആ ദൈവജനങ്ങളെ ക്രിസ്തുവിന്റെ ശരീരമായ ഒരു പ്രാദേശികസഭയിലേക്കു ചേര്ക്കേണ്ടതാണു്. (ആധുനിക കാലത്തെ സുവിശേഷയത്നങ്ങളില് ഒരു നല്ല പങ്കും പരാജയപ്പെടുന്നതു് ഈ കാര്യത്തിലാണു്). ആട്ടിന്കുട്ടികളെയും ആടുകളെയും കരുതലോടെ നയിക്കുകയും പുലര്ത്തുകയും ചെയ്യുന്നവരാണു് ഇടയന്മാർ. തിരുവെഴുത്തുകളെയും അവയിലുള്ള ഉപദേശങ്ങളെയും വിശദമായി ഗ്രഹിപ്പിക്കുന്നവരാണു് ഉപദേഷ്ടാക്കന്മാർ. ഈ അഞ്ചു കൃപാവരങ്ങളും ലോകവ്യാപകമായ സഭയ്ക്കുള്ളതത്രേ. അക്കൂട്ടത്തില് ഓരോ പ്രാദേശികസഭയിലും ആരംഭം മുതല്ക്കേയുള്ള മുഖ്യാവശ്യം ഇടയന്മാരാണു്. മറ്റു കൃപാവരങ്ങളാകട്ടെ, ഇതരപ്രാദേശികസഭകളില് നിന്നു ലഭിച്ചെന്നു വരാം.

പ്രാദേശികസഭയുടെ നേതൃത്വം മൂപ്പന്മാരിലായിരിക്കണം. ഈ കാര്യം പുതിയനിയമം വ്യക്തമായി പഠിപ്പിക്കുന്നുണ്ടു് (Titus 1:5; Acts 14:23). മൂപ്പന്മാർ എന്നു ബഹുവചനം പ്രയോഗിച്ചിരിക്കുന്നതിനാൽ ഓരോ സഭയിലും കുറഞ്ഞപക്ഷം രണ്ടു മൂപ്പന്മാരുണ്ടായിരിക്കണം. ഇത് ഒരു പ്രാദേശിക സഭയുടെ നേതൃത്വത്തിന്റെ സംതുലനാവസ്തക്കും കര്ത്താവിന്റെ സാന്നിധ്യത്തിന്റെ ശക്തിയിലൂടെ സാത്താന്റെ പ്രവര്ത്തനങ്ങളെ ബന്ധിക്കേണ്ടതിനും അത്യന്താപേക്ഷിതമാണ് (Mat. 18:18-20). ഏകവ്യക്തിനേതൃത്വം പുതിയനിയമോപദേശത്തിനു വിരുദ്ധമാണു്. എന്നിരുന്നാലും മൂപ്പന്മാരിലൊരുവന് കര്ത്താവില്നിന്നും പ്രവാചകശുശ്രൂഷ ലഭിച്ചവനെങ്കിൽ സഭയുടെ ദൂതന് (messenger of the church) അവനായിരിക്കാം (Rev. 2:1). ഒരു പ്രാദേശിക സഭയിലെ എല്ലാ വിശ്വാസികളൂം ആ പ്രാദേശിക സഭയെ സംബന്ധിച്ച എല്ലാ കാര്യത്തിലും അവിടുത്തെ മൂപ്പന്മാരുടെ അധികാരത്തിന് കീഴില് ആയിരിക്കണം (Heb. 13:17; 1Thes. 5:12,13)

തന്റെ ശിഷ്യന്മാർ ഏതെങ്കിലും സ്ഥാനപ്പേര് സ്വീകരിക്കുന്നതിനെ കര്ത്താവു് വിലക്കിയിട്ടുണ്ടു് (Mat. 23:7-12). അതിനാല് ഗുരു, പിതാവു്, പാസ്റ്റർ, റവറണ്ടു്, നായകന് (Leader) എന്നിങ്ങനെ ഒരാളെ വിളിക്കുന്നതു് ദൈവവചനവിരുദ്ധമാണു്. റവറണ്ടു് എന്ന സ്ഥാനപ്പേരു് ബൈബിളില് ദൈവത്തെ സംബന്ധിച്ചു മാത്രമേ ഉപയോഗിച്ചിട്ടുള്ളു (Psa. 111:10). അതിനാല് സ്ഥാനപ്പേരുപയോഗിക്കുന്നയാള് ദൈവതുല്യനാകുവാന് ശ്രമിച്ച ലൂസിഫറിനെപ്പോലെ കുറ്റക്കാരനായിത്തീരും (Isa. 14:14). സഭാംഗങ്ങളായ എല്ലാ വ്യക്തികളും കേവലം സഹോദരന്മാരായോ മറ്റുള്ളവരുടെ ദാസന്മാരായോ വിളിക്കപ്പെട്ടവരാണു്.

പ്രാദേശികസഭയുടെ യോഗങ്ങള് ഉപദേശത്തിനായോ (Acts. 9:11) പ്രാര്ത്ഥനയ്ക്കായോ (Acts. 12:5,12) മാത്രം കൂടുന്നവയല്ലെങ്കിൽ, അവയിൽ എല്ലാ ശിഷ്യന്മാര്ക്കും പ്രവചിക്കുവാന് അനുവാദമുണ്ടായിരിക്കണം (1Cor. 14:26 40). പ്രവചനവരം യോഗങ്ങളിൽ അതു് ഉപയോഗിക്കുവാനാഗ്രഹിക്കുന്ന എല്ലാവരും അഭിലഷിക്കേണ്ട ഒന്നാണു് (1Cor. 14:1,39). വിവിധഭാഷാവരം പ്രാഥമികമായി അവരവര്ക്കു തന്നെ ആത്മീകാഭിവൃദ്ധി വരുത്തുവാന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെങ്കിലും (1Cor. 14:4,18,19) അതിനു വ്യാഖ്യാനം കൂടി ഉണ്ടാകുന്ന അവസരങ്ങളില് സഭായോഗങ്ങളിൽ അതുകൊണ്ടു് വിലപ്പെട്ട പ്രയോജനം ഉണ്ടാകാവുന്നതത്രേ (1Cor. 14:27). ഒരു അന്യഭാഷാ ഭാഷണത്തിന്റെ വ്യാഖ്യാനം ഒരു വെളിപ്പാടോ, ജ്ഞാനവചനമോ, പ്രവചനമോ, ഉപദേശമോ, പ്രാര്ത്ഥനയോ ആകാം (1Cor. 14:2,6). 1Cor. 12:8,10,28; Rom. 12:6-8 എന്നീ ഭാഗങ്ങളില് പരാമര്ശിച്ചിട്ടുള്ള എല്ലാ കൃപാവരങ്ങളും ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ പണിക്കു് ആവശ്യമത്രേ. എന്നാല് ആത്മവരങ്ങളെ അവഗണിക്കുകയോ നിന്ദിക്കുകയോ ചെയ്യുന്ന സഭയ്ക്കു് അവ ഒരിക്കലും ലഭിക്കാതെയാകും.

തന്റെ തല മറച്ചുകൊണ്ട് ഒരു സ്ത്രീ പ്രാര്ത്ഥിക്കുകയും പ്രവചിക്കുകയും ചെയ്യാമെു് പുതിയനിയമം പഠിപ്പിക്കുന്നു (1Cor. 11:5). പക്ഷേ പുരുഷന്മാര്ക്കുമേൽ അധികാരത്തിലിരിക്കുവാനോ പുരുഷന്മാരെ പഠിപ്പിക്കുവാനോ അവരെ അനുവദിക്കുന്നില്ല (1Cor. 11:5, 1Tim. 2:12)

ഒരു സ്ത്രീയുടെ ശിരോവസ്ര്തം 1Cor. 11:1-16 പഠിപ്പിക്കുതുപോലെ താഴെപ്പറയുന്ന കാര്യങ്ങളെ കുറിക്കുന്നു.

1) പുരുഷന്റെ തേജസ്സു് സഭയില് മറയ്ക്കപ്പെടേണ്ടതാണെു് അതു് സൂചിപ്പിക്കുന്നു (1Cor. 11:7).

2) സ്ത്രീയുടെ തേജസ്സും മറയ്ക്കപ്പെടണം (1Cor. 11:15). സ്ത്രീയുടെ നീ്ണ്ടമുടി അവളുടെ തേജസ്സാണു്. (ഇതിനെപ്പറ്റി സ്ത്രീകൾ തന്നെ ബോധവതികളാണു്. തല മറയ്ക്കുന്ന പലരും ഭാഗികമായി മാത്രം മറയ്ക്കുന്നതു് ഇതുകൊണ്ടാണല്ലോ.)

3) പിതാവോ ഭര്ത്താവോ മൂപ്പനോ ആയ പുരുഷന്റെ അധികാരത്തിനു കീഴ്പ്പെട്ടവളാണു് അവള് എന്ന് അതു് കാണിക്കുന്നു.

തന്റെ വസ്ത്രധാരണത്തിലൂടെയും ഒരു സ്ത്രീ ക്രിസ്തുവിന്റെ സാക്ഷിയായിരിക്കണം. സ്ത്രീകൾ യോഗ്യമായും വിവേകത്തോടും വസ്ത്രധാരണം ചെയ്യണം (1Tim. 2:9).

സകല ജനങ്ങളില്നിന്നും ശിഷ്യന്മാരെ ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി ഒരു സഭയ്ക്കു് എത്തിച്ചേരാൻ സാധിക്കുന്ന സകല സ്ഥലങ്ങളിലുമുള്ള എല്ലാ ജനങ്ങളോടും സുവിശേഷം പ്രസംഗിക്കുവാൻ തീര്ച്ചയായും കടമയുണ്ടു് (Mark 16:15; Mat. 28:19). എങ്കിലും ആളുകളെ ശിഷ്യത്വത്തിലേക്കു വരുത്താതെയുള്ള സുവിശേഷഘോഷണം ഭൂമിയിൽ ക്രിസ്തുവിന്റെ സാക്ഷ്യത്തിനു് ഒരു പ്രതിബന്ധമായിട്ടാണു് തീരുന്നതു്.

ഓരോ പ്രാദേശികസഭയും അപ്പം മുറിക്കുക എന്ന ശുശ്രൂഷയിലൂടെ കര്ത്താവിന്റെ മരണത്തെ പ്രസ്താവിക്കേണ്ടതാണു് (1Cor. 11:23,24). എത്രമാത്രം ഇടവിട്ടായിരിക്കണം ഇതു ചെയ്യേണ്ടതു് എന്ന കാര്യത്തിൽ ഓരോ സഭയ്ക്കും സ്വാതന്ത്ര്യമായി തീരുമാനിക്കുവാന് ദൈവം അനുവാദം നല്കുന്നുണ്ടു്. എന്നാല് ഒരിക്കലും അതു് ഒരു ചടങ്ങായി അധഃപതിക്കുവാന് ഇടയാക്കരുതു്.

സ്തോത്രകാഴ്ചയുടെ കാര്യത്തിൽ, ദൈവവേലയ്ക്കായി അവിശ്വാസികളില്നിന്നു പണം സ്വീകരിക്കുന്നതു് തെറ്റാണെന്നു് ദൈവവചനം വ്യക്തമായി പ്രസ്താവിക്കുന്നുണ്ടു് (3John 7). അതിനാൽ അവിശ്വാസികൾ സന്നിഹിതരായിട്ടുള്ള യോഗങ്ങളില് സ്തോത്രകാഴ്ചയെടുക്കുവാന് പാടില്ല. മാത്രമല്ല, വിശ്വാസികൾ നല്കുന്ന ദാനങ്ങൾ പരപ്രേരണ കൂടാതെയും രഹസ്യത്തിലും ആയിരിക്കേണ്ടതാണു് (2Cor. 9:7). ദാനങ്ങള് ലഭിക്കുവാനാഗ്രഹിച്ചുകൊണ്ടു് നമ്മുടെ ദൈവികവേലകളെപ്പറ്റിയുള്ള റിപ്പോര്ട്ടുകള് മറ്റുള്ളവര്ക്കയക്കുന്നതു് ആ റിപ്പോര്ട്ടുകളെ പ്രാര്ത്ഥനാപത്രികകള് എന്നു വിളിച്ചാൽ തന്നെയും തെറ്റാണെന്നു് ഞങ്ങൾ വിശ്വസിക്കുന്നു.

ശിഷ്യന്മാരെ വിശ്വാസത്തിന്റെ അനുസരണത്തിലേക്കു്, യേശുവിന്റെ എല്ലാ കല്പനകളുടെയും വിശിഷ്യ Mat. 5-7 അധ്യായങ്ങളിലുള്ള കല്പനകളുടെയും അനുസരണത്തിലേക്കു നയിക്കുമ്പോൾ മാത്രമേ സഭ സുസ്ഥിരമായിത്തീരുകയുള്ളു. പുതിയനിയമത്തിലെ ഏറ്റവും ചെറിയ കല്പനകൾ പോലും പ്രമാണിക്കുകയും തീക്ഷ്ണതയോടെ അവ പ്രഖ്യാപിക്കുകയും ചെയ്യേണ്ടതത്രേ (Mat. 5:19).

എങ്കിലും പുതിയനിയമം മൗനമവലംബിക്കുന്ന അനേകം വിഷയങ്ങള് ഉണ്ടു്. അത്തരം കാര്യങ്ങളിൽ സ്വമതശാഠ്യം നമുക്കുണ്ടായിരിക്കരുതു്. നേരേമറിച്ചു്, അവയിൽ നമുക്കുള്ള ദൃഢവിശ്വാസം നാം മുറുകെപ്പിടിക്കുമ്പോൾ തന്നെ മറ്റു വിശ്വാസികള്ക്കു് അവരുടെ ദൃഢവിശ്വാസങ്ങള് പിടിച്ചുകൊള്വാനുള്ള സ്വാതന്ത്ര്യം നാമനു വദിച്ചുകൊടുക്കണം (Rom. 14:5).

എല്ലാ കാര്യങ്ങളിലും നമ്മോടു് അഭിപ്രായൈക്യം ഉള്ളവരെ സ്നേഹിക്കുക എളുപ്പമാണു്. എങ്കിലും നമ്മോടു വിയോജിക്കുന്നവരോടു നമുക്കുള്ള മനോഭാവം നോക്കിയാണു് നമ്മുടെ സ്നേഹം ശോധന ചെയ്യപ്പെടുന്നതു്. എല്ലാ അപ്രധാനകാര്യങ്ങളിലും തന്റെ എല്ലാ മക്കളും തുല്യാഭിപ്രായക്കാരായിരിക്കണമെന്നു ദൈവം ഉദ്ദേശിക്കുന്നില്ല. വചനേതരമായ കാര്യങ്ങളിൽ എല്ലാ പ്രാദേശിക സഭകള്ക്കും ഒരേ സമ്പ്രദായം തന്നെയായിരിക്കണമെന്നും ദൈവം ഉദ്ദേശിക്കുന്നില്ല. നാനാത്വത്തിനിടയിലുള്ള ഒരു ഏകത്വത്തിലൂടെയാണു് ദൈവമഹത്വം പ്രകാശിക്കണമെന്നു് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതു്. ഏകരൂപത്വം മനുഷ്യനിര്മ്മിതവും ആത്മീയമരണം ഉളവാക്കുന്നതുമാണു്. ഏകരൂപത്വമല്ല, ഏകത്വമാണു് ദൈവം ആഗ്രഹിക്കുന്നതു്.

അവസാനമായി ക്രിസ്തുശിഷ്യന്മാരുടെ ഏറ്റവും വ്യക്തമായ ലക്ഷണം അവർക്കു് അന്യോന്യമുള്ള സ്നേഹമാണെന്നു് നാമോർക്കണം (John 13:25). അങ്ങനെ പിതാവും പുത്രനും ഒന്നായിരിക്കുന്നതുപോലെ നാമും ഒന്നായിരിപ്പാന് യത്നിക്കണം (John 17:21).

വളരെച്ചുരുക്കിപ്പറഞ്ഞാൽ ഇവയെല്ലാമാണു് നാം വിശ്വസിക്കുന്ന സത്യം.

ഇവയെ പൂർണ്ണഹൃദയത്തോടെ സ്വീകരിച്ചിട്ടുള്ളവരെ ഈ സത്യം സ്വാതന്ത്ര്യത്തിലേക്കു നയിച്ചിട്ടുണ്ടു്. അതിനാൽ ഇതു സത്യമെന്നു് നാം അറിയുന്നു (John. 8:32).

MGM Ministries-Article Source:malayalam.cfcindia.com/ml/article/the-truth-that-we-believe – (Accessed in August 2018)